2016 മാർച്ച് 13, ഞായറാഴ്‌ച

നിഴലുകൾ

ശാപം പിടിച്ച ഭൂതകാലത്തിലെ, ഗർഭഛിദ്രം ചെയ്യപ്പെട്ട ആഗ്രഹങ്ങളുടെ പ്രേതം പോലെ നിഴലുകൾ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. മുന്നിലും, പിന്നിലും, നീണ്ടും കുറുകിയും എന്റെ വേഗത്തിനൊപ്പം തന്നെ നടക്കുന്നു. മോക്ഷം കിട്ടാത്ത  ആത്മാക്കളെ പോലെ ഇവ എന്തിനാണ് എന്റെ പിന്നാലെ ഇങ്ങനെ അലയുന്നത്? എന്തിനാണ് എന്നെ അനുകരിക്കുന്നത്? എന്റെ വ്യക്തി ജീവിതത്തിലെ ഈ ഇടപെടലുകൾ വല്ലാത്ത വീർപ്പുമുട്ടൽ തന്നെ ആണ്. എനിക്ക്, ഞാൻ ആയി സ്വന്തമായി ഇരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. എല്ലായിടത്തും നിഴലുകളുടെ നുഴഞ്ഞു കയറ്റം. ക്ഷണിക്കപ്പെടാതെ വന്ന, ശല്യക്കാരനായ ഒരു അതിഥിയെപ്പോലെ എന്റെ സ്വകാര്യതകളിൽ പോലും എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.

നിഴലുകളെ തോല്പ്പിക്കാൻ വേണ്ടി ഞാൻ അദൃശ്യനാവാൻ തീരുമാനിച്ചു. ഉച്ചത്തിലുള്ള ചിന്തകളും, ആഴത്തിലുള്ള നോട്ടവും നിശ്ചലമായ ശരീരവും ഉള്ളവന. നിഴലുകളുടെ അല്ലലില്ലാതെ , സ്വസ്ഥം.

നിഴലുകൾ






2016 മാർച്ച് 2, ബുധനാഴ്‌ച

തോൽവി

അവന്റെ വേഷം വളരെ മുഷിഞ്ഞതായിരുന്നു, പതിഞ്ഞ നടത്തവും. ദാരിദ്ര്യത്തിന്റെ തിരമാലകൾ അവന്റെ തീരത്ത് യാതൊരു പഞ്ഞവുമില്ലതെ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. നിര്ഭാഗ്യങ്ങളുടെ കാർമേഘങ്ങൾ കനല്മഴ പെയ്യിച്ചു. ഒറ്റപ്പെടലിന്റെ വെള്ളപ്പൊക്കം.

ഗഹനമായ ചിന്തകളുടെ അതിശക്തമായ അടിയൊഴുക്ക് പലപ്പോഴും അവന്റെ നില തെറ്റിച്ചു. കാലം തെറ്റി പെയ്ത ഒരു മഴ പോലെ, അവന്റെ മനസ്സിലേക്ക് കുത്തിയൊലിച്ചു വന്ന ഏതോ ചിന്തകൾ അവനിൽ പ്രകടമായ മാറ്റങ്ങൾ വരുത്തി.

സ്വയം നിര്മ്മിച്ച ഒരു തടവരയ്ക്കുള്ളിൽ അവൻ, അവനെ തന്നെ അടിമയാക്കി വെച്ചു. ജയിക്കാൻ പറ്റാതെ വരുമ്പോൾ അവൻ സ്വയം പീഡിപ്പിച്ചു. അതിൽ സന്തോഷം കണ്ടെത്തി. മെല്ലെ അത് വല്ലാത്ത ഒരു ഹരമായി മാറി. ഇരയും വേട്ടക്കാരനും ഒരാള് തന്നെ ആകുമ്പോൾ വേട്ട ഒരു തരം ലഹരി ആയി മാറും എന്നാണ് അവന്റെ ഭാഷ്യം.

ജയവും തോൽവിയും എന്നത് വെറും ആപേക്ഷികം ആണെന്നറിയാമായിട്ടും പലപ്പോഴും അവന്റെ മനസ്സ് ഒന്ന് ജയിക്കാൻ വേണ്ടി വെമ്പി. പക്ഷെ ദുഷിച്ച യാഥാര്ത്യങ്ങൾ എന്നിട്ടുമവനെ തോല്പിച്ചുകൊണ്ടേയിരുന്നു. തോൽവികൾ ഒരു പാഴ്ജീവിതത്തിന്റെ അനിവാര്യത ആയി മാറിയപ്പോൾ അവൻ ഇപ്പോൾ അതിലാണ് സന്തോഷം കണ്ടെത്തുന്നത്..


2016 ഫെബ്രുവരി 20, ശനിയാഴ്‌ച

തെറ്റ്

ഒറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോള മനസ്സ് വല്ലാതെ കാട് കയറും. പിന്നെ ചിന്തകളുടെ കടിഞ്ഞാൺ തലച്ചോറിൽ നിന്നും ഹൃദയം ഏറ്റെ ടുക്കും. യുക്തിക്ക് പകരം വികാരങ്ങളാണ് മുന്നോട്ടു തേർ തെളിക്കുന്നത്.
അവിടെ ശെരിയ്ക്കും തെറ്റിനും ഒന്നും യാതൊരു പ്രാധാന്യവും ഇല്ല. മാന്യതയുടെ മുഖം മൂടിപിച്ചിച്ചീന്തി ഉള്ളിലെ ബലഹീനതകൾ ദുർഗന്ധം വമിക്കുന്ന വൃത്തികേടുകളായി കുതിയൊലിച്ചൊഴുകും.

നന്മയും തിന്മയും തമ്മിൽ വേഴ്ച. കടം കൊണ്ട ഗർഭപാത്രത്തിൽ തിന്മയുടെ ബീജം വളർന്നു. ഭ്രൂനഹത്യയ്ക്ക് മുന്നില് ആഗ്രഹങ്ങളുടെ കന്മതില്ക്കെട്ട് തടസ്സങ്ങളുടെ ചെങ്കൊടി പിടിച്ചു നിന്നു .

ഒടുവിൽ കറുത്ത പാപങ്ങൾ ചാപിള്ളകളായി  പിറന്നു  വീണു. ഓര്മകളുടെ മുഖമുള്ളവ പുച്ഛം നിറഞ്ഞ കണ്ണുകൾ തുറന്നു തന്നെ വെച്ചു .

ജനിപ്പിച്ചവന്റെ നിസ്സഹായത. പൊറുക്കുക, എന്റെ പ്രിയ കൂട്ടുകാരി.

2011 നവംബർ 2, ബുധനാഴ്‌ച

ആര്‍ക്കോ വേണ്ടി ഒഴുക്കിയ നാല് തുള്ളി രേതസ്സിന്, കുറ്റബോധത്തിന്റെ നിറവും മണവും ആയിരുന്നു. പാപബോധം ഒരു കിനാവള്ളി കണക്കെ പതിയെ, അരിച്ചരിച്ചു ശരീരം മുഴുവന്‍ പടര്‍ന്നു തുടങ്ങി. വേദന തിന്നു തിന്നു എന്റെ മനസ്സ് ജീര്‍ണിച്ചു. കൂടുതല്‍ വിശപ്പ്‌ തിന്നത് കൊണ്ടാവാം എന്റെ ഹൃദയം വരെ വിസര്‍ജ്ജ്യമായിപ്പോയി.
അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റുകളെ ചൊല്ലിവിളിക്കാന്‍ ഒരു പേര് അന്വേഷിക്കുകയാണ് ഞാന്‍ ഇപ്പോള്‍. ഒരു തരത്തില്‍ ചിന്തിക്കുമ്പോള്‍ ശരി തെറ്റ് എന്നുള്ളത് വെറും ആപേക്ഷികമായ അല്ലെങ്കില്‍ നൈമിഷികങ്ങളായ തോന്നലുകള്‍ മാത്രം ആണ്. ശരീരം ഒരു ആഗോളീകരണത്തിന്റെ ഭാഗമായെങ്കിലും, മനസ്സ് ഇപ്പോഴും എന്തിലോ ഉടക്കി നില്‍ക്കുന്നു.

2010 ജൂലൈ 27, ചൊവ്വാഴ്ച

യാത്ര

മൌനം പടരുന്നു വേദന
ഉള്ളില്‍ വ്രണമായി നീറും വിഷാദം
അലയുന്നു ഞാനീ മരുഭൂവിലേകനായ്
തേടുന്നു മൂകമായ് സ്വത്വം

വിജനമാം വഴിവക്കിലെവിടെയോ
കളവു പോയ്‌ ചിന്തകള്‍ കടം കൊണ്ട വാക്കുകള്‍
കണ്ണില്‍ അന്ധകാരത്തിന്റ്റെ ലാസ്യ നൃത്തം

എന്തിനെവിടെയെന്നറിയാത്ത യാത്ര
ഇടറുന്നു കാലുകള്‍ മങ്ങുന്നു കാഴ്ചകള്‍
ചിതറി വീഴുന്ന ഓര്‍മതന്‍ നൊമ്പരങ്ങള്‍

രാഗം മരിക്കുന്നു സ്നേഹവും
നെഞ്ചില്‍ കനലായി വേവുന്നു ഉമിത്തീയിലെരിയുന്നു
ചത്ത ജീവനായ് പണിയുന്നു ശവകുടീരം

പകയുടെ വിഷം തീണ്ടുമീ
കപടലോകത്തിലെ ക്ഷുദ്ര ജന്തുക്കളേ
ശാപവാക്കരുളുന്ന നാട്ടു കൂട്ടങ്ങളേ
വെറുക്കുന്നു ഞാന്‍ എന്‍റെ
അര്‍ഥശൂന്യമാം നഗ്നമാം മാംസപിന്ടത്തിനെ
പറക്കുന്നു ഞാനിന്നു കയറു പൊട്ടിച്ചു കലിയടക്കുന്നു


അഴുക്കിന്‍റെ കണ്ണീരോഴുക്കുക നിങ്ങളീ
ബലികുടീരത്തിലെന്‍് മോക്ഷത്തിനായ്‌

2010 ജൂലൈ 9, വെള്ളിയാഴ്‌ച

മുഖം


ആകാശത്ത് പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മഴ മേഘങ്ങളുടെ കറുപ്പ്, മനസ്സ് കലങ്ങി മറിഞ്ഞിരിക്കുകയാണ്. ബന്ധങ്ങളുടെ സൂത്രവാക്യങ്ങള്‍ മാറി തുടങ്ങിയത് ഞാന്‍ അറിയാന്‍ വൈകിപ്പോയോ? ചില ബന്ധങ്ങള്‍ നിര്‍വചിക്കാന്‍ പോലും പറ്റുന്നില്ല.

എന്റെ മൌനത്തിന്റെ വാചാലത പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് പോലുമുള്ള തിരിച്ചറിവ് നഷ്ടപ്പെട്ടുവോ? കാഴ്ച മങ്ങി തുടങ്ങി, അല്ല കണ്ണടച്ച് കണ്ടില്ലെന്നു നടിച്ചു തുടങ്ങി. സാഹചര്യങ്ങള്‍ എന്നെക്കൊണ്ട് ഒരുപാട് വേഷങ്ങള്‍ കെട്ടിച്ചു. പല പല നാടകങ്ങള്‍, പല പല വേഷങ്ങള്‍. എല്ലാം ഒരു ആഘോഷമായിരുന്നു.

ഒടുവില്‍ ഇന്ന് അണിയറയില്‍ അടുത്ത വേഷതിനുള്ള ചമയതിലാണ് ഞാന്‍. ചിതറിക്കിടക്കുന്ന മുഖം മൂടികളുടെ ഇടയില്‍ നിന്ന് ഏതാണ് ഞാന്‍ ഇനി എടുത്തു അണിയേണ്ടത്? ഞാന്‍ കണ്ണാടിയില്‍ കണ്ട എന്റെ ശരീരത്തിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. മുഖം മൂടി ഇപ്പോള്‍ ഒരു അനിവാര്യതയാണ്.

അരങ്ങത്ത് ഫസ്റ്റ് ബെല്‍ അടിച്ചു, അടുത്ത നാടകത്തിനു തിരശീല ഉയര്‍ന്നു.

മഴ കനത്തു പെയ്തു തുടങ്ങി. ആളൊഴിഞ്ഞ സദസ്സിനു മുന്‍പില്‍ ഞാന്‍ പകച്ചു നിന്നു. കയ്യിലിരുന്ന മുഖം മൂടി എന്നെ നോക്കി പരിഹസിച്ചു തുടങ്ങി. എവിടെയാണ് എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടത്?

ചില ചോദ്യങ്ങള്‍ക്ക് വെറും ചോദ്യങ്ങളായി തന്നെ ജീവിച്ചു മരിക്കാനാണ് വിധി.

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കീഴടങ്ങല്‍

പേയിളകിയ പേന കലിതുള്ളുന്നു
ഭ്രാന്തുകള്‍ ചിലയ്ക്കുന്നു
വെളുത്ത കടലാസ്സില്‍
കറുത്ത വിഷം തുപ്പുന്നു

മരിക്കും മുന്‍പ്
ഒരു തിരിഞ്ഞു നോട്ടം
അക്ഷര തെറ്റുകള്‍
തിരുത്തലുകളുടെ തീരാ കളങ്കങ്ങള്‍

പ്രതിഷേധം, വിപ്ലവം, മാറ്റം
മൂല്യച്യുതി
വിലയിടിഞ്ഞ വാക്കുകള്‍

ഒടുവിലായ്
പ്രണയിനിയുടെ ഭര്‍ത്താവിനു
അയച്ച ദയാഹരജി

പുത്തന്‍ രാമന്മാരുടെ
അഗ്നിപരീക്ഷയില്‍
തോറ്റു കുമ്പിട്ടു നിന്ന
വാക്കുകള്‍ക്കു തീ പിടിച്ചു
പേന അതില്‍ ചാടി
ആത്മാഹൂതി ചെയ്തു

മോക്ഷം